തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, ഹോട്ടലുകള്‍ എന്നിവ ഇന്നുമുതൽ നിയന്ത്രണവിധേയമായി പ്രവർത്തിച്ച് തുടങ്ങും. ഹോട്ടൽ, ഹോസ്പിറ്റാലിറ്റി യൂണിറ്റുകൾ, റസ്റ്റോറൻറുകൾ, ഷോപ്പിങ് മാളുകൾ, ഓഫീസുകൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
താമസിക്കാനുള്ള ഹോട്ടലുകളില്‍ സാനിറ്റൈസർ, താപപരിശോധനാ സംവിധാനങ്ങൾ ഉണ്ടാകണം. ഹാജരാകുന്ന സ്റ്റാഫിനും ഗസ്റ്റുകൾക്കും രോഗലക്ഷണങ്ങൾ ഉണ്ടാകരുത്. സ്റ്റാഫും ഗസ്റ്റും ഹോട്ടലിൽ ഉള്ള മുഴുവൻ സമയവും മുഖാവരണം നിർബന്ധമായും ധരിച്ചിരിക്കണം. അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശത്തിന് പ്രത്യേകം സംവിധാനമുണ്ടാകണം. പല ഹോട്ടലുകളിലും ഈ സംവിധാനം ഇല്ല. എന്നാലും, ആളുകൾ കയറുന്നതും ഇറങ്ങുന്നതും ഒരേ സമയത്താകരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ലിഫ്റ്റിൽ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. അകലം പാലിക്കണം. എസ്‌കലേറ്ററുകളിൽ ഒന്നിടവിട്ട പടികളിൽ നിൽക്കണം. അതിഥിയുടെ യാത്രാ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനിൽ നൽകണം.പേമെൻറുകൾ ഓൺലൈൻ മാർഗത്തിൽ വാങ്ങണം. സ്പർശനം ഒഴിവാക്കുന്ന രീതിയിലായിരിക്കണം. ലഗേജ് അണുവിമുക്തമാക്കണം. കണ്ടെയ്മെൻറ് സോണുകൾ സന്ദർശിക്കരുതെന്ന് ആവശ്യപ്പെടണം. റൂം സർവ്വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം. റൂമിന്റെ വാതിൽക്കൽ ആഹാരസാധനങ്ങൾ വെയ്ക്കണം. താമസക്കാരുടെ കൈയിൽ നേരിട്ട് നൽകരുത്. എയർ കണ്ടീഷണർ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉപയോഗിക്കുമ്പോള്‍ 24-30 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിപ്പിക്കണം. പരിസരവും ശൗചാലയങ്ങളും അണുമുക്തമാക്കണം. കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആർക്കേഡുകളും അടച്ചിടണം.
റസ്റ്റോറൻറുകൾ തുറന്ന് ആളുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാൽ, പൊതു നിബന്ധനകൾക്കു പുറമെ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപപരിശോധന നടത്തണം. ബുഫെ നടത്തുന്നുവെങ്കിൽ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. മെനു കാർഡുകൾ ഒരാൾ ഉപയോഗിച്ചശേഷം നശിപ്പിക്കുന്ന രീതിയിൽ ഡിസ്പോസിബിൾ വസ്തുക്കൾ കൊണ്ട് നിർമിക്കണം. തുണികൊണ്ടുള്ള നാപ്കിനുകൾക്കു പകരം പേപ്പർ നാപ്കിനുകൾ ഉപയോഗിക്കണം. റസ്റ്റോറൻറുകളിൽ ഭക്ഷണം വിളമ്പുന്നവർ മാസ്‌കും കൈയ്യുറയും ധരിക്കണം.
ഷോപ്പിങ് മാളുകളിലെ ഫുഡ് കോർട്ടുകളിലും റസ്റ്റോറൻറുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ജീവനക്കാർ മാസ്‌കും കൈയ്യുറകളും ധരിക്കണം. ഡിജിറ്റൽ മോഡിലൂടെയുള്ള പണം സ്വീകരിക്കൽ പ്രോത്സാഹിപ്പിക്കണം. എല്ലാ ടേബിളുകളും ഉപഭോക്താവ് പോയതിനുശേഷം അണുമുക്തമാക്കണം. മാളുകൾക്കുള്ളിലെ സിനിമാ ഹാളുകൾ അടച്ചിടണം. കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആർക്കേഡുകളും തുറക്കരുത്. മാളുകളിൽ, ആരാധനാലയങ്ങൾ എന്നതുപോലെതന്നെ വിസ്തീർണ്ണമനുസരിച്ച് ഒരുസമയം പരമാവധി ആളുകള്‍ എത്ര എന്നതിന് നിയന്ത്രണമുണ്ട്. വരുന്നവരുടെ പേരുവിവരവും ഫോൺ നമ്പരും രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ടാകണം.ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, ചായക്കടകൾ, ജ്യൂസ് കടകൾ എന്നിവിടങ്ങളിൽ വിളമ്പുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകണം എന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.
അതേസമയം ഹോട്ടലുകള്‍ തല്ക്കാലം തുറന്നു പ്രവത്തിപ്പിക്കുന്നില്ല എന്ന നിലപാടെടുത്ത് ചില അസോസിയേഷനുകള്‍ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.