കേന്ദ്ര സർക്കാറിന്റെ ഭേദഗതിയെ എതിർത്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് നിയമ ഭേദഗതി ശരിവച്ചത്. 2018-ലെ പട്ടിക ജാതി - പട്ടിക വർഗ പീഡന നിരോധന നിയമത്തിന്റെ ഭാഗമായുള്ള ചട്ടങ്ങള്‍ അതേപടി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പുതിയ ഭേദഗതി പ്രകാരം എസ്‌സി എസ്‌ടി വിഭാഗക്കാർക്കെതിരായ അതിക്രമങ്ങളിൽ കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണം വേണ്ട. മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതിയും വേണ്ട. ഈ നിയമ പ്രകാരം നൽകപ്പെടുന്ന പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റ് ചെയ്യരുതെന്നാണ് 2018 മാര്‍ച്ച് 20-ന് സുപ്രീം കോടതി വിധിച്ചത്.
നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകരുതെന്നും സുപ്രീം കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.