യുഎഇയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കോഴിക്കോട് സ്വദേശി നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. രണ്ടുദിവസം മുമ്പാണ് ദുബായിലെ താമസ സ്ഥലത്ത് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്കാരം വൈകീട്ട് പേരാമ്പ്രയിൽ. മൃതദേഹം ആദ്യം പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയുടെ അടുക്കലെത്തിക്കും. പ്രിയതമന്റെ വേര്‍പാടറിയാതെ ആതിര ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കോവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു.
ദമ്പതികളുടെ നിയമപോരാട്ടം വിജയം കണ്ടതോടെയാണ് പൂർണ ഗർഭിണിയായ ആതിരയ്ക്ക് ഉൾപ്പെടെ നാട്ടിൽ മടങ്ങിയെത്താൻ വഴി തെളിഞ്ഞത്. അന്ന് നിതിനും ആതിരയ്ക്കൊപ്പം നാട്ടിലെത്താൻ വിമാന ടിക്കറ്റ് ലഭിച്ചിരുന്നതാണെങ്കിലും തന്നെക്കാൾ അത്യാവശ്യമുള്ളവർക്കായി നിതിൻ പിന്മാറുകയായിരുന്നു.
പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന്‍ ആതിരക്ക് നല്‍കിയ വാക്ക്. ജൂലൈ ആദ്യവാരമാണ് പ്രസവത്തിന്റെ തിയതി നിശ്ചയിച്ചിരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണ വിവരം അറിയിക്കുന്നതിന് മുമ്പ് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.