കേന്ദ്ര വനാവകാശ നിയമ പ്രകാരം പട്ടികവർഗക്കാർക്ക് നൽകാനായി വിവിധ സ്ഥലങ്ങളിൽ നടപടിക്രമം പൂർത്തീകരിച്ച 510 പേർക്കുള്ള ഭൂമി എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
4361 പട്ടികവർഗക്കാർക്ക് 3588.52 ഏക്കർ ഭൂമിയാണ് സർക്കാർ അധികാരത്തിൽ വന്നശേഷം നൽകിയത്. സുപ്രീം കോടതിവിധി പ്രകാരം ലഭിച്ച നിക്ഷിപ്ത വനഭൂമിയിൽ 1804.75 ഏക്കർ ഭൂമി 2568 പേർക്ക് വിതരണം ചെയ്തു. 478 പേർക്ക് 174.77 ഏക്കർ ഭൂമി ലാന്റ് ബാങ്ക് പദ്ധതി പ്രകാരം വാങ്ങി നൽകി. കേന്ദ്ര വനാവകാശ നിയമ പ്രകാരം 1315 പേർക്ക് 1609 ഏക്കർ ഭൂമിക്കുള്ള ആർഒആർ നൽകി. അവശേഷിക്കുന്ന 10,944 പേരിൽ റെക്കോർഡ് ഓഫ് റൈറ്റ്‌സ് പ്രകാരം 5,111 പേർക്ക് ഭൂമി നൽകും.
നടപടിക്രമങ്ങൾ കഴിഞ്ഞാൽ രണ്ടുമാസത്തിനകം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 310 പേർക്ക് ഭൂമി നൽകാനുള്ള നടപടി ലാന്റ് ബാങ്ക് പദ്ധതി പ്രകാരം പൂർത്തികരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഇത് വിതരണം ചെയ്യും. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച നിക്ഷിപ്ത വനഭൂമിയിൽ വാസയോഗ്യമായ ഭൂമി ഉടൻ വിതരണം ചെയ്യും. വാസയോഗ്യമല്ലാത്ത 8,145 ഏക്കർ ഭൂമിക്ക് പകരം ഭൂമി കണ്ടെത്തി നൽകാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.