അമേരിക്ക ശത്രുതാപരമായ നയങ്ങളിൽ ഉറച്ചുനിന്നാൽ കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ 'ഉണ്ടാക്കിയ' വ്യക്തിബന്ധം നിലനിർത്തുന്നതിൽ ഉത്തര കൊറിയയ്ക്ക് വലിയ പ്രയോജനമൊന്നുമില്ലെന്ന് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. അമേരിക്ക സ്വീകരിച്ചുവരുന്ന നയങ്ങള്‍ ഉത്തര കൊറിയക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ ഭീഷണിയെ നേരിടാൻ ഉത്തര കൊറിയ കൂടുതൽ സൈന്യ വ്യൂഹത്തെ വികസിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി റി. സോൺ ഗ്വോൺ സ്റ്റേറ്റ് വാർത്താ ഏജൻസിയായ കെസിഎൻഎ-യില്‍ എഴുതിയ പ്രസ്താവനയിൽ പറഞ്ഞു.
2019 ഫെബ്രുവരിയിൽ വിയറ്റ്നാമിൽ നടന്ന രണ്ടാമത്തെ ട്രംപ്-കിം ഉച്ചകോടിയിലും ആണവായുധ നിര്‍മ്മാര്‍ജ്ജനവമായി ബന്ധപ്പെട്ട് ഒരു കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. ഉത്തരകൊറിയ ആദ്യം ആണവായുധ നിര്‍മ്മാണം അവസാനിപ്പിക്കട്ടെ എന്ന് യുഎസും, യുഎസ് ആദ്യം ഉപരോധം അവസാനിപ്പിക്കട്ടെയെന്നു ഉത്തരകൊറിയയും നിലപാടെടുത്തു. ഉത്തരകൊറിയയെ ഒറ്റപ്പെടുത്താനും ഭീഷണിപ്പെടുത്തി രാഷ്ട്രീയമായ നേട്ടമുണ്ടാക്കുന്നതില്‍ മാത്രമാണ് ട്രംപ് ഭരണകൂടത്തിന് ശ്രദ്ധയെന്നും അവര്‍ ആരോപിക്കുന്നു.
ചൊവ്വാഴ്ച ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടില്‍നിരാശയുണ്ടെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവനക്കെതിരെയും ഉത്തരകൊറിയ ശക്തമായി രംഗത്തു വന്നിരുന്നു. 'സ്വന്തം ആഭ്യന്തരകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനു പകരം മറ്റുള്ളവരുടെ കാര്യങ്ങളില്‍ഇടപെടാന്‍ നോക്കിയാല്‍ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള പലകാര്യങ്ങളും ഉയര്‍ന്നുവരും എന്നാണ് ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിലെ യുഎസ് അഫയേഴ്സ് ഡയറക്ടർ ജനറൽ ക്വോൺ ജോങ് ഗൺ സ്റ്റേറ്റ് വാർത്താ ഏജൻസിയായ കെസിഎൻഎ-യിലൂടെ വ്യക്തമാക്കിയത്.