മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതികൾക്കെതിരെ കൊച്ചി പൊലീസ് പുതിയ കേസെടുത്തു. കാക്കനാട് ജില്ലാ ജയിലിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അലൻ ശുഹൈബ്, താഹ ഫസൽ എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനുമുള്ള നിർദേശങ്ങൾക്ക് വഴങ്ങാതെ ഭീഷണിപ്പെടുത്തി എന്നാണ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അര്‍ജുൻ അരവിന്ദ് പരാതി നൽകിയത്. ഇവരെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കാന്‍ തീരുമാനിച്ചതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് വാർത്താകുറിപ്പിൽ അറിയിച്ചു.
കൂടാതെ ജില്ലാ ജയിലില്‍ കഴിയുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറയുകയും നിയമാനുസരണമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയിരിക്കുകയും ചെയ്യുന്നു. ഇടപെടാനോ അനുനയിപ്പിക്കാനോ ശ്രമിക്കുന്ന ജീവനക്കാരെ ജയിലിനുപുറത്തു വച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും വാർത്താക്കുറിപ്പില്‍ പറയുന്നു. കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.