ജൂൺ 21 ന് ഇന്ത്യയിൽ സൂര്യഗ്രഹണം. വ്യത്യസ്ത തോതിൽ ഇന്ത്യയിൽ മുഴുവൻ ഈ ഗ്രഹണം ദൃശ്യമാകും. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങളിൽ വലയഗ്രഹണമായിരിക്കും അനുഭവപ്പെടുക. സൂര്യന്റെ മധ്യഭാഗം മാത്രം മറയുകയും അരികുഭാഗം തീവള പോലെ കാണപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് വലയ സൂര്യഗ്രഹണം.
ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറെ അകലെയാകുമ്പോൾ സൂര്യബിംബത്തിൻ്റെ അരികുഭാഗം മറക്കാൻ ചന്ദ്രനു കഴിയില്ല. ഇത്തരം ഘട്ടങ്ങളിലാണ് വലയ ഗ്രഹണമുണ്ടാവുന്നത്. ഈ സമയത്ത് വലയഗ്രഹണ പാതയിൽ നിന്ന് അകന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ഭാഗിക ഗ്രഹണവും ദൃശ്യമാകും. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ഭാഗിക ഗ്രഹണമായിരിക്കുമെന്ന് മലപ്പുറം അമേച്വർ ആസ്ട്രോണമേഴ്സ് സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം ഇല്യാസ് പെരിമ്പലം പറഞ്ഞു.
കേരളത്തിൻ്റെ മധ്യഭാഗത്തുള്ള തൃശൂരിൽ രാവില 10.10.06 നാണ് ഗ്രഹണം ആരംഭിക്കുക. 11. 39. 21 ന് ഗ്രഹണം ഏറ്റവും ശക്തമാവുകയും ഉച്ചക്ക് 1.19.43 ന് അവസാനിക്കുകയും ചെയ്യും. 31.6 ശതമാനം സൂര്യബിംബമാണ് ഗ്രഹണപാരമ്യതയുടെ സമയത്ത് തൃശൂരിൽ മറയുക. കേരളത്തിൻ്റെ വടക്കേ അറ്റത്തുള്ള കാസർകോഡ് രാവിലെ 10.05നു ഗ്രഹണം ആരംഭിക്കും. 11.37 ന് പാരമ്യതയിലെത്തും.1.21 ന് അവസാനിക്കും. തെക്കുള്ള തിരുവനന്തപുരത്ത് 10.15 നു തുടങ്ങി 11.40 ന് പാരമ്യതയിലെത്തി 1.15 നു അവസാനിക്കും. തിരുവനന്തപുരം ഗ്രഹണ പാതയുടെ മധ്യരേഖയിൽ നിന്നും കൂടുതൽ അകന്നു സ്ഥിതി ചെയ്യുന്നതിനാൽ പാരമ്യതയുടെ സമയത്ത് 23.2 ശതമാനം സൂര്യബിംബമേ മറയൂ. ഗ്രഹണം മൂന്നു മണിക്കൂറിലേറെ സമയം നീണ്ടു നിൽക്കുന്നതിനാൽ മഴക്കാലമാണെങ്കിലും ഗ്രഹണത്തിൻ്റെ ഏതെങ്കിലും ഘട്ടം കാണാനാവുമെന്ന് പ്രതീക്ഷിക്കാം.
സുഡാൻ ,എത്യോപ്യ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് , ഒമാൻ ,പാകിസ്ഥാൻ , ടിബറ്റ് ,ചൈന, ഫിലിപ്യൻ കടൽ എന്നിവിടങ്ങളിലും വലയഗ്രഹണം ദൃശ്യമാവും. കഴിഞ്ഞ വർഷം ഡിസംബർ 26നായിരുന്നു ലോകത്ത് അവസാനമായി വലയസൂര്യഗ്രഹണം ദൃശ്യമായത്. കേരളത്തിൽ ഇനിയൊരു സൂര്യഗ്രഹണം ദൃശ്യമാവുക 2022 ഒക്ടോബർ 25 നായിരിക്കും. അതും നമുക്ക് ഭാഗിക ഗ്രഹണമായാണ് അനുഭവപ്പെടു