ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നീക്കത്തിന് ഉത്തര കൊറിയന്‍ കരസേന തയ്യാറാണെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി. 'മാലിന്യങ്ങൾ ഡസ്റ്റ്ബിനിലേക്ക് വലിച്ചെറിയണം' എന്നാണ് അവര്‍ ഉപമിച്ചത്. ദക്ഷിണ കൊറിയൻ അധികൃതരുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കിം യോ ജോംഗ് ആവര്‍ത്തിച്ചു.
''ശത്രുവിനെതിരെ' അടുത്ത നടപടി ഉണ്ടാകേണ്ടത് സൈന്യത്തിന്റെ ഭാഗത്തുനിന്നാണ്. ദക്ഷിണ കൊറിയയുടെ പെരുമാറ്റത്തെ അപലപിച്ച് പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനേക്കാൾ പ്രതികാര നടപടികളുമായി മുന്നോട്ടു പോവുകയാണ് നല്ലതെന്നും' കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി കിം യോ ജോംഗ് വ്യക്തമാക്കി.
'നോര്‍ത്ത് കൊറിയന്‍ സുപ്രീം നേതാവും ഞങ്ങളുടെ പാർട്ടിയും നല്‍കിയ എന്റെ അധികാരം ഉപയോഗിച്ച്, അടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സൈന്യത്തിന് ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്' അവര്‍ പറഞ്ഞു. കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേശക കൂടിയാണ് അവര്‍.