ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കണം എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. രാജ്യങ്ങളുടെ വിശദീകരണങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ അറിയിച്ചു.
ഇന്ത്യന്‍ ജവാന്‍മാരുടെ വീരമൃത്യുവില്‍ അമേരിക്ക അനുശോചനം അറിയിച്ചു. അതിനിടെ സൈനിക പോരാട്ടത്തിന് തയ്യാറാണെന്ന പ്രകോപനവുമായി ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രം ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈനയുടെ സംയമനം ബലഹീനതയായി കാണരുതെന്നും മുഖപത്രത്തില്‍ പറയുന്നു.
സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ആളെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. ആരാണ് മധ്യസ്ഥത വഹിക്കേണ്ടത് എന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്ക് അഭിപ്രായം ഇല്ലെന്നും അക്കാര്യം ഇരു രാജ്യങ്ങള്‍ക്കും തീരുമാനിക്കാം എന്നും അദ്ധേഹം വ്യക്തമാക്കി.
കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.