ഡ്രൈവർക്ക് കൊവിഡ് സ്ഥരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം. കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ പ്രതിഷേധിച്ചത്. സുരക്ഷാ ആശങ്കകളിൽ തീരുമാനം ആകുന്നത് വരെ ജീവനക്കാർ ഡ്യൂട്ടി ബഹിഷ്കരിക്കും . ഡിപ്പോയിൽ നിന്നുള്ള 45 സർവീസുകൾ തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ബസ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഈ മാസം 3 മുതൽ 13 വരെ പാപ്പനംകോട് ഡിപ്പോയിൽ ജോലി ചെയ്തിരുന്നു. ഇയാൾ ഡിപ്പോയിലെയും പുറത്തെയും നിരവധിയാളുകളുമായി ബന്ധപ്പെട്ടിരുന്നു. ഇവരെ എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെയാണ് ജോലിയെടുക്കുന്നതെന്ന് ജീവനക്കാർ ആരോപിച്ചു. ആദ്യ ഘട്ടത്തിൽ മാത്രമാണ് മാസ്കും, ഗ്ലൗസും, സാനിട്ടൈസറും കെഎസ്ആർടിസി അധികൃതർ നൽകിയത്. പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാരുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. സമരം ചെയ്യുന്നവരുടെ ആശങ്കകൾ പരിഹരിക്കാൻ ഉടൻ നടപടി എടുക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിൽ വിമാനനത്താവളത്തിൽ നിന്ന് സർവീസ് നടത്തിയ ബസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡ്രൈവർമാരുടെ ക്യാബിൻ വേർതിരിക്കുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പരിഷ്കരണം ഇതുവരെ നടപ്പായിട്ടില്ല.