ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ആവശ്യപ്പെട്ടു. ഗൽവാൻ താഴ്വരയിലെ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് വിഷയത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ രംഗത്തു വന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ആളെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഗുട്ടെറസ് ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും നടത്തിയ ചര്‍ച്ചകള്‍ ഇതുവരെ വിജയിത്തിലെത്തിയിട്ടില്ല.
കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.