ഡല്‍ഹി: രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത ജാഗ്രതയാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. രാവിലെ 9 മുതല്‍ 4 വരെയാണ് പോളിങ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുള്ളതാണ്. എന്നാല്‍ അതിലപ്പുറം നേടി കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്ട്ടികളുടെയും ആത്മവിശ്വാസം തകരക്കാനുള്ള ആസൂത്രിത നീക്കമാണ് ബിജെപി നടത്തിയിരുന്നത്. മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയുടെ കാലുമാറ്റവും ചൌഹാന്റെ നേതൃത്വത്തിലുള്ള ഭരണം പിടിക്കലുമെല്ലാം ഇതിന്റെ മുന്നോടിയായിരുന്നു.
എന്നാല്‍ മധ്യപ്രദേശില്‍ നടത്തിയ ഓപ്പറേഷന്‍ ലോട്ടസ് രാജസ്ഥാനില്‍ പ്രയോഗിക്കുമെന്ന ധാരണ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ജാഗ്രതയാണ് പുലര്‍ത്തിയത്. തങ്ങളുടെ എംഎല്‍എ മാരെ റിസോട്ടുകളിലേക്ക് മാറ്റിയാണ് ബിജെപി യുടെ തന്ത്രങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിച്ചത്. ഇതിലൂടെ രാജ്യസഭയിലേക്ക് കൂടുതല്‍ സീറ്റ്, സംസ്ഥാന ഭരണം എന്നീ ഒറ്റ വെടിക്കുള്ള രണ്ടു പക്ഷികളെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സിനു തല്‍ക്കാലം കഴിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഇതില്‍ അന്തിമ നിഗമനത്തിലെത്താന്‍ തെരഞ്ഞെടുപ്പു ഫലം വരെ കാത്തിരിക്കണം. കേരളത്തില്‍ നിന്നുള്ള കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്.
ഗുജറാത്ത് (4), രാജസ്ഥാൻ (3), മധ്യപ്രദേശ് (3), ജാർഖണ്ഡ് (2) എന്നിവിടങ്ങളിലാണ് ബിജെപി–കോൺഗ്രസ് പോരാട്ടം. ‘കുതിരക്കച്ചവടം’ ഭയന്ന് എം.എൽ.എ.മാരെ കോണ്‍ഗ്രസ് ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.
മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡ കര്‍ണാടകയില്‍നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ (മധ്യപ്രദേശ്), കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് (മധ്യപ്രദേശ്), ജെഎംഎം നേതാവ് ഷിബു സോറന്‍ (ജാര്‍ഖണ്ഡ്) എന്നിവരാണ് മല്‍സരരംഗത്തുള്ള മറ്റു പ്രമുഖര്‍.