തിരുവനന്തപുരം: തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിർത്തിക്കൊണ്ട് ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതൊരു നയപരമായ പ്രശ്‌നമാണ്. എൽ.ഡി.എഫ് കൂടി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്.
ഈ മാറ്റം വരുത്തിയാൽ കാർഷിക മേഖലയിൽ വലിയ മാറ്റമുണ്ടാകും. കാർഷികോല്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന 'സുഭിക്ഷകേരളം' പദ്ധതിയിൽ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടിൽ' സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് കൃഷിയോടുള്ള താല്പര്യം വർധിച്ചുവരികയാണ്. കാർഷിക സംസ്‌കാരത്തിൻറെ തിരിച്ചുവരവാണിത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാനാണ് 'സുഭിക്ഷകേരളം' ആവിഷ്‌കരിച്ചത്.
ഉല്പാദനം വർധിക്കുമ്പോൾ വിപണി വിപുലമാക്കണം. ശാസ്ത്രീയമായ വിപണന സംവിധാനം ഏർപ്പെടുത്തും. ഓൺലൈൻ മാർക്കറ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തും - മുഖ്യമന്ത്രി പറഞ്ഞു.