സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. സമൂഹ വ്യാപനമുണ്ടെന്ന് ഐസിഎംആറിന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പഠന റിപ്പോർട്ട് കിട്ടിയാൽ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. നേരത്തെ, കേരളത്തില്‍ ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സെറോ സർവൈലൻസ് പഠനം നടത്തിയ ഐസിഎംആർ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
'കൊവിഡ് കേസുകൾ നിലവിലുണ്ടായ വർധന പ്രതീക്ഷിച്ചതാണ്. കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത് അധികവും പുറത്ത് നിന്ന് വന്നവരിലാണ്. 10-11% വരെയെ സമ്പർക്കത്തിലൂടെയുള്ള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളു. തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള എണ്ണം കൂടിയിട്ടില്ല' എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്നാണ് ഐസിഎംആര്‍ പഠനം നടത്തിയത്. രോഗം വന്നുപോയവരുടെ ശരീരത്തിൽ ഇമ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.