പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ വീണ്ടും അധിക്ഷേപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. സമരം ചെയ്യുന്നവർ ഭീകരരാണെന്ന് ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടു. ഭീകരരെ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് ഉത്തര്‍പ്രദേശിലെ ദിയോബന്ദെന്നും അദ്ദേഹം പറഞ്ഞു. ഹാഫിസ് സയിദ് അടക്കമുള്ള ഭീകരരെ നിര്‍മ്മിച്ചത് ദിയോബന്ദാണെന്നും ഗിരിരാജ് സിംഗ് സഹാന്‍പൂരില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ മാസങ്ങളായി സമരം തുടരുന്ന സ്ഥലമാണ് ദിയോബന്ദ്.
ഷഹീന്‍ബാഗ് ചാവേറുകളുടെ സ്വപ്നകേന്ദ്രമാണെന്നായിരിന്നു ഗിരിരാജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ആയിരുന്നു ഗിരിരാജിന്റെ വിവാദ പ്രസ്താവന. ഷഹീന്‍ബാഗ് സമരകേന്ദ്രമല്ലെന്നും ചാവേറുകളെയാണവിടെ വളര്‍ത്തിക്കൊണ്ടുവരുന്നതെന്നും ഗിരിരാജ് ആരോപിച്ചു. രാജ്യത്തിനെതിരായ ഗൂഢാലോചന രാജ്യതലസ്ഥാനത്ത് തന്നെ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലാണ് ഗിരിരാജ് സമരത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത്.