എച്ച് 1 ബി, എച്ച് 2 ബി, എല്‍ വീസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ലെന്ന് അമേരിക്ക. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ വിവിധ ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണമേര്‍പെടുത്തുന്ന പുതിയ എക്സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്‍റ് ട്രംപ് ഒപ്പുവച്ചു. എന്നാല്‍, ഇപ്പോള്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ല. എച്ച് -1 ബി വിസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിന്റെ ദിശയിലേക്ക് നീങ്ങാനും ട്രംപ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിര്‍ത്താന്‍ വൈറ്റ് ഹൗസ് ഉത്തരവിറക്കിയത്.
ഐടി മേഖലയില്‍ അടക്കം ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തീരുമാനം ദോഷകരമായി ബാധിക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സാമ്പത്തിക രംഗം തകര്‍ന്നടിയുകയും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്ത ആഹചര്യത്തിലാണ് അവര്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. അഞ്ചേകാല്‍ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇതോടെ അമേരിക്കൻ പൗരന്മാർക്കു ലഭിക്കുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ നീക്കം വിപരീതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ടെക് ഭീമന്മാര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നത് അമേരിക്കയുടെ ആഗോള മത്സരശേഷിയെ അപകടത്തിലാക്കുമെന്ന് ആമസോണ് പ്രസ്താവനയിലൂടെ അറിയിച്ചു. പുതിയ പ്രഖ്യാപനത്തിൽ നിരാശിതനാണെന്നു പറഞ്ഞ ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചേ കുടിയേറ്റക്കാരോടൊപ്പം നിൽക്കുകയും എല്ലാവർക്കും അവസരം നൽകുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും എന്നും പറഞ്ഞു. ഈ പ്രഖ്യാപനം അമേരിക്കയുടെ ഏറ്റവും വലിയ സാമ്പത്തിക ആസ്തിയായ 'അതിന്റെ വൈവിധ്യത്തെ' ദുർബലപ്പെടുത്തുമെന്ന് ട്വിറ്റർ വൈസ് പ്രസിഡന്റ് ജെസീക്ക ഹെരേര-ഫ്ലാനിഗന്‍ അഭിപ്രായപ്പെട്ടത്.