പത്മാ പുരസ്കാരത്തിനായി ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി. വാസുദേവൻ നായർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടിക കേന്ദ്ര സർക്കാർ തള്ളി. എം.ടി. വാസുദേവൻ നായർക്ക് പത്മവിഭൂഷൺ, കവയത്രി സുഗതകുമാരി, നടൻമാരായ മധു, മമ്മൂട്ടി, നടി ശോഭന, വാദ്യകലാകാരൻമാരായ പെരുവനം കുട്ടൻ മാരാർ, മട്ടന്നൂർ ശങ്കരൻ കുട്ടി, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ,റസൂൽ പൂക്കുട്ടി എന്നിവർക്ക് പത്മഭൂഷൺ എന്നിങ്ങനെ ശുപാർശ ചെയ്തു കൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ കത്താണ് കേന്ദ്ര സർക്കാർ അപ്പാടെ തള്ളിയത്. പത്മാ പുരസ്കാരങ്ങൾക്കായി സംസ്ഥാനം സമർപ്പിച്ച ശുപാർശ പരിപൂർണ്ണമായി കേന്ദ്രം തള്ളുന്നത് ഇതാദ്യമാണ്.
പത്മാ പുരസ്കാരങ്ങൾക്കായി അതത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാറിന് മുൻപാകെ നിർദ്ദേശ പട്ടിക സമർപ്പിക്കാം. പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന സമിതിയാണ് ഇവയെല്ലാം പരിഗണിച്ച് അന്തിമപ്പട്ടികക്ക് രൂപം നൽകുക. ഈ പട്ടികയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുക.
കേരളം നൽകിയ പട്ടികയനുസരിച്ച്, ആർടിസ്റ്റ് നമ്പൂതിരി, കാനായി കുഞ്ഞിരാമൻ, ബിഷപ്പ് സൂസൈപാക്യം, പ്രൊഫ.എം.എൻ. കാരശ്ശേരി, കെ.പി.എ.സി. ലളിത, നെടുമുടി വേണു, സംഗീതരംഗത്തുള്ള രമേഷ് നാരായണൻ, പി. ജയചന്ദ്രൻ, പ്രൊഫ. എം.ജി. ഓമനക്കുട്ടി, കാർട്ടൂണിസ്റ്റ് ഉണ്ണി, ഡോ. എൻ.വി.പി. ഉണ്ണിത്തിരി, സൂര്യാ കൃഷ്ണമൂർത്തി, ഡോ.ഖദീജ മുംതസ്, ഡോ.വി.പി. ഗംഗാധരൻ, ഡോ. ടി.കെ. ജയകുമാർ, ജി.കെ. പിള്ള, കെ. മോഹനൻ, എം.എസ്. മണി, കഥകളി ആശാൻ സദനം കൃഷ്ണൻ കുട്ടി, യോഗ പ്രചാരകൻ എം.കെ. രാമൻ എന്നിവർ പത്മശ്രീ പുരസ്കാര പട്ടികയിലുണ്ടായിരുന്നു.