പഞ്ചാബ് സർക്കാറിന്റെ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ തലപ്പത്ത് ദമ്പതികൾ. സംസ്ഥാന ചീഫ് സെക്രട്ടറിയായി വിനി മഹാജൻ ചുമതലേറ്റതോടെയാണ് ഇത്തരമൊരു അപൂർവത പഞ്ചാബിലുണ്ടായത്. വിനിയുടെ ഭർത്താവ് ദിനകർ ഗുപ്തയാണ് സംസ്ഥാന പൊലീസ് മേധാവി. ചീഫ് സെക്രട്ടറിയായി വിനിഗുപ്ത കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇവർ.
കരൺ അവതാർ സിംഗിനെ മാറ്റിയാണ് വിനി ഗുപ്തക്ക് ചീഫ് സെക്രട്ടറി സ്ഥാനം നൽകിയത്. മന്ത്രിമാരായ മൻപ്രീത് സിംഗ് ബാദൽ, ചരൺജിത്ത് സിംഗ് ചിന്നി എന്നിവരുമായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കരണിനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത്. മെയ് 9 ന് മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി നടന്ന ചർച്ചയിലാണ് കരണും മന്ത്രമാരും തമ്മിൽ വാഗ്വാദമുണ്ടായത്. കരണിന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പിന്തുണയുണ്ടായിരുന്നു എന്നായിരുന്നു ഏവരും കരുതിയിരുന്നത്. കരൺസിംഗുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു അവസാനിപ്പിച്ചെന്ന് രണ്ട് മന്ത്രിമാരും നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 27 ലെ മന്ത്രിസഭായോഗത്തിൽ കരൺ മാപ്പു പറഞ്ഞെന്നും മന്ത്രിമാർ വ്യക്താക്കിയിരുന്നു. ഈ സാഹചര്യത്തിൽ കരണിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ആവശ്യം ഉയർന്നതോടെ അമരീന്ദർ സിംഗ് കരണിനെ കൈവിട്ടു. ഭരണ പരിഷ്കാര കമ്മീഷനിൽ സ്പെഷൽ ചീഫ് സെക്രട്ടറിയായാണ് കരണിന്റെ പുതിയ നിയമനം. വിരമിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ കരണിനെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത് ഉദ്യോഗസ്ഥ തലത്തിൽ വലിയ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.
രണ്ട് സീനിയർ എഐഎസ് ഉദ്യോഗസ്ഥരെ മറികടന്നാണ് വിനി ഗുപ്തയെ അമരീന്ദർ സിംഗ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. 1987 ബാച്ച് ഐഎഎസുകരാനായ വിശ്വജിത്ത് ഖനയെയും 1984 ബാച്ചിലെ കെബിഎസ് സിദ്ദുവുമാണ് സ്ഥാനത്തിന് നോട്ടം ഇട്ടിരുന്നത്. ഖന്ന നിലവിൽ റവന്യു വകുപ്പിലെ ഫിനാൻഷ്യൽ കമ്മീഷണറാണ്. ഇരുവരും അടുത്ത വർഷം വിരമിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ദിനകർ ഗുപ്ത ഡിജിപിയായി നിയമിതനായത്.
ഭാര്യ വിനിക്ക് സമാനമായ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ മറകടന്നാണ് ഗുപ്തയുടെയും നിയമനം. ഡിജി തലത്തിലുള്ള ഉദ്യോഗസ്ഥ നിയമനത്തിനായി മന്ത്രസഭ നിയമിച്ച കമ്മിറ്റിയുടെ ശുപർശ പ്രകാരമാണ് ഗുപ്തയെ പൊലീസ് മേധാവിയാക്കിയത്. കേന്ദ്ര ഇന്റലിജന്റ്സ് ഏജൻസികളിലെയും, അർദ്ധ സൈനീകര വിഭാഗങ്ങളിലെയും പ്രവർത്തന പരിചയം പരിഗണിച്ചാണ് ഗുപതയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. സുരേഷ് അറോറ വിരമിച്ച ഒഴിവിലേക്കായിരുന്നു ഗുപതയുടെ നിയമനം. അമരീന്ദർ സിംഗിന്റെ താൽപര്യവും ഗുപത്ക്ക് അനുകൂലമായിരുന്നു.