കസ്റ്റഡിമരണം നടന്ന തമിഴ്നാട് തൂത്തുക്കുടി സാത്താൻകുടി പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ ഉത്തരവ്. റവന്യു വകുപ്പിനോടാണ് പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ കോടതി ഉത്തരവിട്ടത്. പി ജയാരാജിന്റെയും മകൻ ജെ ബിനിക്സിന്റെയും കസ്റ്റഡി മരണക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണത്തോട് പൊലീസ് ഉദ്യോഗസ്ഥർ സഹകരിക്കാത്ത് സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി. ഇരുവരുടെയും മരണത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തൂത്തുക്കുടി ജില്ലാ മജിസ്ട്രേറ്റിനോട് നേരത്തെ ഹൈക്കോടതിയുടെ മധുര ബഞ്ച് ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയിൽ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് സാത്താൻകുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുളളത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണത്തിൽ വിവരങ്ങൾ കൈമാറാനോ മൊഴി നൽകാനോ പൊലീസുകാർ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ കൈക്കൊള്ളാൻ തൂത്തുക്കുടി ജില്ലാ കളക്ടറോടാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിക്കാതിരിക്കാൻ നടപടി അനിവാര്യമാണെന്നും കോടതി വിലയിരുത്തി.
കസ്റ്റഡി മരണ കേസ് സിബിഐക്ക് കൈമാറാൻ അനുവദിക്കണമെന്ന് തമിഴ്നാട് സർക്കാറിന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. അന്വേഷണ ഏജൻസിയെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാറിന്റെ നയപരമായ കാര്യമാണെന്ന് വിലയിരുത്തിയ കോടതി വിഷയത്തിൽ തൽക്കാലം ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. ഇതോട് കേസ് സിബിഐ അന്വേഷിക്കും. സാത്താൻകുടി സ്റ്റേഷനിൽ നേരത്തെയും കസ്റ്റഡി മരണം നടന്നെന്ന ഗുരുതരമായ ആരോപണം തൂത്തുക്കുടി ജില്ലാ മജിസ്ട്രറ്റ് നൽകിയ റിപ്പോർട്ടിലുണ്ട്. ഇതേ സ്റ്റേഷനിലെ പൊലീസുകാരുടെ ക്രൂരതക്ക് ഇരയായവുരടെ മൊഴികളും വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ റവന്യു വകുപ്പ് ഏറ്റെടുത്ത ശേഷം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി നടപടി തമിഴ്നാട്ടിലെ വിവിധി രാഷ്ട്രീയ കക്ഷികൾ സ്വാഗതം ചെയ്തു. ആഭ്യന്തര വകുപ്പിൽ കോടതിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
സാത്താൻകുടിയിലെ മരക്കച്ചവടക്കാരനായ ജയരാജിനെയും, മകൻ, മൊബൈൽ കടയുടമയായ ബെന്നിക്സിനെയും ഈ മാസം 23 നാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. കടയടക്കാൻ വൈകിയെന്ന് ആരോപിച്ചാണ് ജയരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവരം അന്വേഷിച്ചെത്തിയ ബന്നിക്സിനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. ക്രുര മർദ്ദനത്തെ തുടർന്ന് ഇരുവരും പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റെന്ന് ഇവരെ ജയിലിലെത്തിച്ച പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. റിമാൻഡ് ചെയ്യപ്പെട്ട് ജയിലിൽ എത്തുമ്പോൾ ഇരുവർക്കും പരിക്കുണ്ടായിരുന്നെന്ന് ജയിൽ റജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് ഈ മാസം 28 നാണ് സർക്കാർ സിബിഐക്ക് വിട്ടത്.