എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബില ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി 5 മണിയോടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിയത്. കേസിൽ എസ്എൻഡിപി ഭാരവാഹികളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സുവർണ ജൂബിലി ഫണ്ടിൽ നിന്ന് 1 കോടി 1 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കണമെന്നും ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം നൽകി. 2004 ൽ എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രഞ്ച് അന്വേഷണം നടത്തുന്നത്. കേസ് ജൂലൈ ആറിന് പരിഗണിക്കും
16 വർഷമായിട്ടും കേസിൽ കുറ്റപത്രം സർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇതിനെതിരെ പരാതിക്കാരനായ സുരേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ലോക്ഡൗൺ കാലമായതിനാൽ ചോദ്യം ചെയ്യാനോ കുറ്റംപത്രം സമർപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കേസിന് ഹൈക്കോടതി മേൽനോട്ടം വഹിക്കുമെന്നും ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.