നവജാത ശിശുക്കൾക്ക് മുലപ്പാൽ അമൃതാണ് ,അതിൻ്റെ ലഭ്യത അവരുടെ പിൻ കാല ആരോഗ്യത്തിൻ്റെ അടിസ്ഥാനവുമാണ്. കൊവിഡ് രോഗം നിർണ്ണയിപ്പെട്ടവരും സംശയിക്കപ്പെടുന്നവരുമായ ഗർഭിണികൾ പ്രസവിക്കുന്നത് ഇപ്പോൾ വാർത്തകളിലുണ്ടല്ലോ? അങ്ങനെയുള്ള നവജാത ശിശുക്കളെ അമ്മമാരിൽ നിന്ന് മാറ്റി ശുശ്രൂഷിക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. എന്നാൽ ഇങ്ങനെ മുലപ്പാൽ നൽകാതെ ശിശുക്കളെ അമ്മമാരിൽ നിന്നു അകറ്റാതെ കൊവിഡ് പോസിറ്റിവ് ആയ അമ്മമാരുടെ കൂടെത്തന്നെ കുട്ടികളെ ഇരുപത്തിനാലു മണിക്കൂറും ചേർത്ത് കിടത്താനാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.
അമ്മയിൽ നിന്ന് ശിശുവിലേക്ക് കോവിഡ് വൈറസ് പകർന്നാൽ ഉണ്ടാക്കുന്ന റിസ്കിനേക്കാൾ കൂടുതലാണ് പകരം മിൽക് ഫോർമുല നൽകുകയാണെങ്കിൽ ഉണ്ടാക്കുക എന്നും മുലപ്പാൽ നൽകിയില്ലെങ്കിൽ ശിശുവിന് പതിനാലിരട്ടിയോളം മരണ സാധ്യത കൂടുമെന്നുമാണ് അനുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രസവിച്ച 46-ഓളം കൊവിഡ് രോഗികളായ അമ്മമാരുടെ മുലപ്പാൽ പരിശോധിച്ചപ്പോൾ 43 എണ്ണത്തിലും കൊവിഡ് നെഗറ്റിവ് ആയിരുന്നു. 3 സാമ്പിളുകളിൽ പി.സി.ആർ ടെസ്റ്റ് പോസിറ്റിവ് ആയിരുന്നു. ഇത് വൈറസ് RNA അംശങ്ങൾ ഉണ്ടെന്ന സൂചന മാത്രമാണ്. പെരുകാനോ, പകരാനോ സാധ്യത ഇല്ലാത്ത വൈറസ് അംശങ്ങൾ മാത്രമാണിത്.
മറ്റൊരു പഠനത്തിൽ കോവിഡ് രോഗികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച പതിനഞ്ചോളം മുലപ്പാൽ സാമ്പിളുകൾ പരിശോധിച്ചപ്പോൾ പന്ത്രണ്ട് എണ്ണത്തിലും കോവിഡ് -19 വൈറസിനെതിരായ ആൻറിബോഡി ।g A പ്രതിരോധ വസ്തുക്കൾ കണ്ടെത്തുകയുണ്ടായി. ഇതിനർത്ഥം മുലപ്പാൽ വൈറസിനെ നശിപ്പിച്ച് രോഗ സംക്രമണം തടയുന്നുവെന്നാണ്.
നവജാത ശിശുക്കൾക്ക് അമ്മയിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ കൊവിഡ് രോഗബാധ ഉണ്ടാകുകയാണെങ്കിൽതന്നെ അതു കുഴപ്പമില്ലാതെ ലഘുവായതും , രോഗലക്ഷണമില്ലാത്തതും തനിയെ ഭേദമാകുന്നതുമായിരിക്കും. മുലപ്പാലിലൂടെ വൈറസ് ശിശുക്കളിലേക്ക് എത്തുമോ ഇല്ലയോ എന്നു ഇപ്പോൾ തീർത്തു പറയാറായിട്ടില്ല. പക്ഷെ എത്തിയാലും പ്രശ്നമില്ല എന്നാണ് വൈദ്യശാസ്ത്രത്തിലെ അറിയപ്പെടുന്ന ശാസ്ത്രിയ സത്യം .
ഈ അറിവുകളുടെ വെളിച്ചത്തിൽ ലോകാരോഗ്യ സംഘടന ജൂൺ ഇരുപത്തിമൂന്നിന് ലോക രാജ്യങ്ങൾക്കായി പ്രത്യേക നിർദേശക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഇതുപ്രകാരം എല്ലായിടത്തും ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും ഗർഭിണികൾക്കും പ്രസവിച്ച അമ്മമാർക്കും ഇത് സമ്പന്ധിച്ച കൗൺസലിങ്ങ് നൽകിയിരിക്കണം.
മറ്റുള്ള നവജാത ശിശുക്കളെപ്പോലെ പ്രസവിച്ചയുടനെ മുലപ്പാൽ നൽകുകയും, ആറു മാസം പ്രായമാകുന്നത് വരെ മുലപ്പാൽ ഒഴികെ മറ്റൊന്നും കുട്ടിക്ക് ഭക്ഷണമായി നൽകുകയും ചെയ്യരുത്.കൊവിഡ് രോഗമുണ്ടായാലും അമ്മയുടെ കൂടെ തന്നെ നവജാത ശിശുവിനെ കിടത്തണം. പല ആശുപത്രികളിലും കൊവിഡ്പോസിറ്റിവ് ആയ അമ്മമാരിൽ നിന്ന് മുലപ്പാൽ നൽകാതെ കുട്ടികളെ മാറ്റുന്നത് സാധരണ അംഗീകരിച്ച ചികിത്സ രീതിയായി കാണുന്നത് ഇനി മുതൽ അവസാനിപ്പിക്കാൻ സമയമായി എന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന സൂചന. ഇങ്ങനെ കുട്ടികളെ അമ്മമാരിൽ നിന്ന കറ്റി "സംരക്ഷിക്കുന്ന " ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ മഹത്തരമെന്ന് മാധ്യമങ്ങൾ വാഴ്തുന്ന തെറ്റിദ്ധാരണകൾ മാറ്റാനും ഈ നിർദ്ദേശങ്ങൾ വഴി കാട്ടുന്നുണ്ട്.
മലയാളികളായ ധാരാളം ഗർഭിണികൾ സ്വദേശത്ത് തിരിച്ചിത്തിയിട്ടുണ്ട്. വരും നാളുകളിൽ കൊവിഡ് രോഗം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയുടെ വെളിച്ചത്തിൽ ഈ നിർദ്ദേശങ്ങൾ അനുസരിക്കാൻ കൂടുതൽ ശ്രദ്ധ നൽകണം.