രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍. സാമ്പത്തിക മേഖലയെ പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ഈ ഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുക. അതിനിടയിലും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 19, 000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇളവുകള്‍ ദുരുപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞിരുന്നു.
രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേ പടി പാലിക്കുമെന്ന് കാണിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്ട്രേഷൻ തുടരണമെന്നാണ് കേരളത്തിന്‍റെ നിലപാട്. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വര്‍ക്ക് ഇ പാസ് വേണ്ട എന്നതായിരുന്നു ഈ ഘട്ടത്തില്‍ കേന്ദ്രം മുന്നോട്ടുവച്ച ഒരു പ്രധാന നിര്‍ദ്ദേശം. പ്രതിദിന രോഗ വ്യാപനം വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ അടക്കം ഈ ഘട്ടത്തിലും തുറന്ന് പ്രവര്‍ത്തിക്കില്ല.
കണ്ടെയ്‌ൻമെൻറ് സോണുകളിൽ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ആരോഗ്യ വിദഗ്ദർ ആശങ്കപ്പെട്ടതുപോലെ തന്നെ കോവിഡ് തീവ്രതയിലേക്കാണ് ജൂലൈ മാസത്തിലെത്തുമ്പോൾ രാജ്യം പോകുന്നത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 90,000 വും ഡല്‍ഹിയില്‍ 87,000 വും കടന്നു. തെലങ്കാനയില്‍ 16,000 കടന്ന് കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. മണിപ്പൂരില്‍ ജൂലൈ 15 വരെ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിലെ വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,81,876 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2781 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 330 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം 6076 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,31,570 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 3872 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 47,994 സാമ്പിളുകൾ ശേഖരിച്ചതിൽ 46,346 എണ്ണം നെഗറ്റീവ് ആയി.