നേപ്പാളിലെ ഭരണമുന്നണിയില്‍ പൊട്ടിത്തെറി. രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനക്കെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് രാജി ആവശ്യം ഉയര്‍ന്നത്. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയമാണ് രാജി ആവശ്യത്തിന് പിന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സര്‍ക്കാരിനെ മുന്നോട്ടു നയിക്കുന്നതില്‍ ഒലി പരാജയമാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ നിലപാടെടുത്തു. ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പാര്‍ട്ടി ഉപ ചെയര്‍മാന്‍ പ്രചണ്ഡ പറഞ്ഞു. 'ഇന്ത്യയല്ല, ഞാന്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം' എന്നും അദ്ദേഹം ഒലിയോട് പറഞ്ഞു.
ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നു, ഇന്ത്യന്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും ഇത് തെളിയിച്ചതായും കെ.പി. ശര്‍മ ഒലി തന്റെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെയാണ് വെളിപ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാർട്ട് മുതിർന്ന നേതാക്കളായ മാധവി കുമാർ നേപ്പാൾ , ജ്വാലാനാഥ് ഖനാൽ , ബാംമ്ദേവ് ഗൗതം എന്നിവർ പ്രചണ്ഡയെ പിന്തുണച്ചു. എന്നാല്‍, നേപ്പാളി കോൺഗ്രസും നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രബല വിഭാഗവും ഒലിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.