ലോക്ഡൗൺ സമയത്തെ ക്രമക്കേടുകളെക്കുറിച്ചുള്ള വിമർശനങ്ങളെ തുടർന്ന് ന്യൂസീലാൻഡ് ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു. വ്യാഴാഴ്ചയാണ് രാജി അറിയിച്ചത്. യാത്രാ പരിമിതികൾ നിർദ്ദേശിച്ച സമയത്ത് കുടുംബത്തോടൊപ്പം ഇദ്ദേഹം യാത്ര ചെയ്തത് ചർച്ചാവിഷയമായിരുന്നു.
ന്യൂസീലാന്റില്‍ ക്വാറന്റൈനിലായിരുന്ന വ്യക്തികളെ കോവിഡ് ടെസ്റ്റ് പോലും നടത്താതെ അവരുടെ പ്രായമായ രക്ഷിതാക്കളെ കാണാൻ അയച്ചതും, പിന്നീട് അവർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഇതുകൂടാതെ ലോക്ഡൗൺ സമയം ക്ലാര്‍ക്ക് കുടുംബവുമായി 20 കിലോമീറ്റർ അകലെയുള്ള ബീച്ചിൽ പോയതും മൗണ്ടൈൻ ബൈക്കിങ്ങിനു പോയതും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. രാജ്യത്ത് 1528 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. വൈറസിൽ നിന്ന് മുക്തമായതിനാൽ കഴിഞ്ഞ മാസം ലോക്ഡൗൺ നീക്കം ചെയ്തു.
ആരോഗ്യ മന്ത്രി എന്ന നിലയിലും ന്യൂസീലാൻഡ് പൗരൻ എന്ന നിലയിലും എടുത്ത തീരുമാനങ്ങൾക്കുള്ള മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നുവെന്നും, സ്ഥാനത്ത് തുടരുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ മുഴുവൻ മോശമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജി സ്വീകരിച്ചതായി പ്രധാനമന്ത്രി ജസിന്റ ആർഡൺ അറിയിച്ചു. ജനങ്ങൾക്ക് വിശ്വാസമില്ലാത്തൊരാൾ ആരോഗ്യ മന്ത്രിയായി തുടരുന്നത് അനുയോജ്യമല്ലെന്നും അവർ അഭിപ്രായപ്പെട്ടു.