ജോസ് കെ മാണി വിഭാഗം സ്വാധീനമുള്ള കക്ഷിയെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ജോസ് കെ മാണിയുടെ പാർട്ടിക്ക് ജനകീയ അടിത്തറയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.
യുഡിഎഫ് ഉണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ സഖ്യങ്ങൾക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. യുഡിഎഫിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി എൽഡിഎഫ് ചർച്ച ചെയ്യും. ജോസ് കെ മാണിയുമായി ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തി തീരുമാനം എടുക്കും. ഈ വിഷയത്തിൽ ഐക്യത്തോടയുള്ള ചർച്ചയും തീരുമാനവുമാണ് ഉണ്ടാവുക. രാഷ്ട്രീയ നിലപാടുകൾ ജോസ് കെ മാണി പറയുമ്പോൾ അതിനോട് പ്രതികരിക്കാമെന്നും വിജയരാഘവൻ പറഞ്ഞു.
ജോസ് കെ മാണി വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്ന് കോടിയേരി ദേശാഭിമാനിയിൽ പറഞ്ഞതിന് തുടർച്ചയായാണ് വിജരാഘവൻ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിലെ പ്രതിസന്ധി മുതലെടുക്കാൻ സിപിഎം ശ്രമിക്കുന്നതിന്റെ സൂചനകളാണ് ഇരു നേതാക്കളുടെ വാക്കുകളിലും നിഴലിച്ചത്.
തന്റെ പാർട്ടിക്ക് സ്വാധീനമുണ്ടെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയിൽ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി പ്രതികരിച്ചു മുന്നണി ബന്ധങ്ങളെ കുറിച്ച് നിലവിൽ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. ഇടതുമുന്നണിയുമായി യാതൊരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല. സംഘടനയെ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. 99 ശതമാനം പ്രവർത്തകരും പാർട്ടിക്കൊപ്പമാണെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു ജോസ് കെ മാണിയുടെ അടിത്തറ ഓരോ ദിവസവും പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പി ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന് അടിത്തറയുണ്ടെന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജോസ് വിഭാഗത്തിൽ നിന്ന് കൂടതൽ നേതാക്കൾ വിട്ടുവരുമെന്നും ജോസഫ് പറഞ്ഞു. ജോസ് എങ്ങോട്ടാണ് പോകന്നതെന്ന് ആർക്കും പറയാനാകില്ല. ജോസ് വിഭാഗം മുന്നണിയിൽ നിന്ന് സ്വയം പോകയതാണ്. യുഡിഎഫ് തീരുമാനം അംഗീകരിക്കാൻ തയ്യാറാവാത്തവർക്ക് മുന്നണിയിൽ തുടരാൻ അർഹതയില്ല. നല്ല കുട്ടിയായാൽ ജോസിന് മുന്നണിയിലേക്ക് തിരിച്ചു വരാമെന്നും പിജെ ജോസഫ് പറഞ്ഞു.