കൊച്ചിയിൽ നടി ഷംനാ കാസിമിനെ ബ്ലാക്കമെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ നിർമാതാവിനെ പൊലീസ് ചോദ്യം ചെയ്യും. പൊലീസിന് നൽകിയ മൊഴിയിൽ ഷംന ഈ നിർമാതാവിന്റെ പേര് പറഞ്ഞിരുന്നു. വീഡിയോ കോൺഫ്രൻസ് വഴി നൽകിയ മൊഴിയിലാണ് നിർമാതാവിന്റെ ഇടപെടലിനെ കുറിച്ച് ഷംന സൂചിപ്പിച്ചത്. ജൂൺ 20 നാണ് നിർമാതാവ് ഷംനയുടെ വീട്ടിൽ എത്തിയത്. ഷംന പറഞ്ഞതിനാലാണ് വന്നതെന്നാണ് വീട്ടുകാരോട് ഇയാൾ പറഞ്ഞത്. അതേ സമയം ഇത്തരത്തിൽ താൻ ആരെയും വീട്ടിലേക്ക് വിളിച്ചില്ലെന്ന് ഷംന മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് തന്നെ വീട്ടിലേക്ക് വിളിച്ചെന്ന് സൂചിപ്പിക്കുന്ന ചില സന്ദേശങ്ങൾ തന്റെ പക്കലുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടു. ഈ സംഭവത്തിന് ബ്ലാക്ക് മെയിലിംഗ് കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഷംന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ പരിധിയിൽ നിർമാതാവിനെ ഉൾപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. മലയാളത്തിൽ 3 സിനിമകൾ ഇയാൾ നിർമിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നാണ് പ്രാഥമികമായി പൊലീസ് അന്വേഷിക്കുന്നത്. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണോ ഇയാൾ വീട്ടിലെത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിലെത്തിയതുമായി ബന്ധപ്പെട്ട് ഇയാൾ പറഞ്ഞ കാരണം ശരിയാണോ എന്ന് പൊലീസ് പരിശോധിക്കും. ഷംന സന്ദേശം അയച്ചെന്ന് പറയപ്പെടുന്ന മൊബൈൽ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ മൊബൈൽ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
അതേ സമയം കേസിൽ ഇയാൾക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. പഴുതടച്ചുള്ള അന്വേഷണം പൂർത്തിയാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് ഇയാളെ വിളിച്ചു വരുത്തുന്നത്. ഷംനക്ക് വിവാഹാലോചന നടത്തിയ ആളിന്റെ അമ്മയായി അഭിനയിച്ച സ്ത്രീയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇവരെ കേസിൽ പ്രതി ചേർത്തേക്കും. വാടാനപ്പള്ളി സ്വദേശിയായ ഇവർ സുഹറ എന്ന വ്യാജ പേരിൽ നിരവധി തവണ ഷംനയെ വിളിച്ചിട്ടുണ്ട്. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
അതേസമയം അപരിചതർക്ക് സിനിമാ താരങ്ങളുടെ ഫോൺ നമ്പറുകൾ നൽകുരുതെന്ന് ചലചിത്ര സംഘടനയായ ഫെഫ്ക അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ താരങ്ങളുടെ ഫോൺ നമ്പറുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ തീരുമാനം. ഷംന കാസിം, ധർമജൻ ബോൾഗാട്ടി, തുടങ്ങിയവരുടെ ഫോൺ നമ്പറുകൾ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ദുരുപരയോഗം ചെയ്യപ്പെട്ടിരുന്നു. കൂടാതെ മറ്റ് പ്രമുഖ താരങ്ങളുടെ പേരുകൾ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടതും ഫെഫ്ക ഗൗരവത്തോടെയാണ് കാണുന്നത്. ഫോൺ നമ്പറുകൾ കൈമാറുമ്പോൾ ജാഗ്രത വേണമെന്ന് കാണിച്ച് പ്രൊഡക്ഷൻ കൺട്രോളേഴ്സ് യൂണിയന് ഫെഫ്ക കത്തയച്ചു. സിനിമയുമായി ബന്ധപ്പെട്ട് ഏജൻസികളും ഡയറക്ടർമാരും ഫെഫ്കയിൽ റജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.