കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ച്ചയായി പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്നാണ് ആശുപത്രി വിട്ടത്. എന്നാല്‍ ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ് ഈ വിദ്യാർത്ഥി. തൃശ്ശൂരിലും, കാഞ്ഞങ്ങാടും ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഫെബ്രുവരി രണ്ടിനായിരുന്നു വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചത്. ജനുവരി 24-ന് ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ 30-ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ, കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഹിമാദ്രി ബർമൻ, നാഗേന്ദ്ര സിംഗ് എന്നിവരിലാണ് അസുഖം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും ബാങ്കോക്കിൽ നിന്നാണ് എത്തിയത്. വിമാനത്താവളത്തിൽ നിന്നും ഇവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. ഇന്ത്യയിൽ കേരളത്തിന് പുറത്ത് ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.