സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പി ആര്‍ ഏജന്‍സികളുടെ സഹായത്തോടെ 916 മുഖ്യമന്ത്രിയായി അവതരിപ്പിക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുക്കുപണ്ടമായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും ഷാഫി പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. പാഴ്സല്‍ തുറന്നു നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
പ്രവാസികളുടെ മടങ്ങിവരവ് തടയാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഡിപ്ലോമാറ്റിക് ചാനൽവഴി സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണക്കടത്തിനു പിന്നിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാള്‍ എങ്ങനെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ ഓപ്പറേഷന്‍സ് മാനേജരായി നിയമിക്കപ്പെട്ടു? കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കപ്പെട്ടു എന്ന ആരോപണം നേരിടുന്ന ഒരാളെ എങ്ങനെ സര്‍ക്കാര്‍ തലത്തില്‍ പ്രധാന തസ്തികയില്‍ നിയമിച്ചു? തുടങ്ങിയ ചോദ്യങ്ങളും ഷാഫി പറമ്പില്‍ ഉന്നയിച്ചു.