സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രി അരുവിക്കരയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യുന്നതിന് കൊച്ചിയിലേക്ക് കൊണ്ടു പോയി. സ്വപ്ന സുരേഷിന് പങ്കാളിത്തമുണ്ടെന്ന് ആരോപണമുയര്‍ന്ന കാർബൺ ഡോക്ടർ എന്ന വര്‍ക് ഷോപ്പിന്‍റെ ഉടമയാണ് സന്ദീപ്.
കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സ്ഥാപനത്തിന്‍റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചതെന്നും വാര്‍ത്തകളുണ്ട്.
സന്ദീപ് നായർ 2 ദിവസം മുൻപ് വീട്ടിൽ നിന്ന് പോയെന്നാണ് ഭാര്യ സൗമ്യ പറഞ്ഞിരിക്കുന്നത്. സ്വർണക്കടത്ത് കേസ് പുറത്തുവന്ന ശേഷം സന്ദീപ് നായര്‍ ഒളിവിലാണെന്നാണ് വിവരം. സ്ഥാപനത്തിലേക്ക് വന്നിട്ടില്ലെന്ന് മാത്രമല്ല, ഫോണ്‍ ഓഫാണ്. ജീവനക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സന്ദീപ് എവിടെയാണെന്ന് അറിയുകയുമില്ല. ഇതോടെ സന്ദീപിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന സംശയം ശക്തമാവുകയാണ്. അതേസമയം, സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാന്‍ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമതീരുമാനമുണ്ടാവുക.