ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ആറ് ഗൾഫ് രാജ്യങ്ങളിലായി 5,00,716 പേരാണ് ആകെ രോഗബാധിതര്‍. ഇതിൽ 43 ശതമാനവും സൌദി അറേബ്യയിലാണെന്നാണ് റിപ്പോര്‍ട്ട്.
സൗദി അറേബ്യയിൽ 49 പേരാണ് ഇന്നലെ മരണപ്പെട്ടത്. രോഗികളുടെ എണ്ണത്തിൽ സൗദിയിൽ കുറവുണ്ട്. ഇന്നലെ 3392 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒമാനിൽ ആറും കുവൈത്തിൽ നാലും യു.എ.ഇയിൽ രണ്ടും ഖത്തറിൽ ഒരാളും മരിച്ചു. ഒമാനിലാണ് ദൈനംദിന രോഗികളുടെ എണ്ണം ആയിരത്തിനും മുകളിൽ തുടരുമ്പോൾ മറ്റിടങ്ങളിൽ കുറവ് പ്രകടമാണ്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച മൂന്ന് മാസത്തേക്കുള്ള വിസാ കാലാവധി നീട്ടി നല്‍കല്‍ പ്രക്രിയ ഉടന്‍ പ്രാബല്യത്തിലാകും. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാനാവാതെ വിദേശങ്ങളില്‍ കുടുങ്ങിയവര്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഇളവുകൾ പ്രാബല്യത്തിലായതോടെ ഖത്തർ ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലും ജീവിതം സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ചു വരികയാണ്. അതേ സമയം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി വീണ്ടും വഷളാവുമെന്ന് ഖത്തർ മുന്നറിയിപ്പ് നല്‍കി.