കൊവിഡ് രോഗബാധയിൽ തിരുവനന്തപുരത്ത് സ്ഥിതി അതിവ ഗുരുതരം. പൂന്തുറയിലാണ് രോഗം വ്യാപനം രൂക്ഷമായിരിക്കുന്നത്. 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 80 പേർക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 പേരിൽ ഇന്നലെ രോഗം കണ്ടെത്തിയിരുന്നു. സ്ഥിതിഗതികൾ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ആരോഗ്യ സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും വിളിച്ചു വരുത്തി ചർച്ച ചെയ്തു. നിയന്ത്രണ വിധേയമല്ലാത്ത രീതിയിൽ രോഗ വ്യാപന തോത് ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച ഇവിടെ 25 കമാൻഡോകളെ നിയോഗിച്ചു.
പൂന്തുറയിലേക്കുള്ള എല്ലാ വഴികളും അടച്ചു. ഈ പ്രദേശത്ത് നിന്നും ആർക്കും പുറത്തേക്കോ അകത്തേക്കോ പുറത്തേക്കോ പോകാൻ അനുവാദമില്ല. പൂന്തുറ പ്രദേശത്തിന് ഉള്ളിലെ റോഡുകൾ പൂർണമായും അടച്ചു. ആളുകളോട് പരമാവധി വീട്ടിൽ ഇരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അത്യാവശ്യ കാര്യത്തിന് പുറത്തിറങ്ങാൻ നേരത്തെ അനുമതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ ആർക്കും പുറത്തിറങ്ങാൻ അനുവാദമില്ല. ഓരോ വീട്ടിലും അഞ്ച് കിലോ സൗജന്യ റേഷൻ എത്തിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഡെപ്യൂട്ടി കളക്ടറുടെയും ശംഖുമുഖം എസിപിയുമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്