സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബുധനാഴ്ച രാത്രി ഓൺലൈനിലാണ് ഹർജി ഫയൽ ചെയ്തത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നയ്ക്ക് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. കേസിൽ പങ്കാളിയായ സരിത് കുമാർ കസ്റ്റഡിയിലായതിന് പിന്നാലെ ഒളിവിലാണ് സ്വപ്ന.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്. സ്വർണക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്ന് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.
സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകൾക്കായി വിദേശത്ത് പോയിട്ടുണ്ടെന്നാണ് വിവരം. ഇതുവരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സന്ദീപിന്റെ ഭാര്യ സൗമ്യയെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്തത്. സൗമ്യക്ക് പങ്കില്ലെന്ന് കണ്ടതിനെതുടര്‍ന്ന് വൈകിട്ട് അഞ്ചു മണിയോടെ വിട്ടയച്ചു.