സൈനികരോട് സ്മാർട്ട് ഫോണിലെ എൺപത്തിയൊൻപതോളം ആപ്പുകൾ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ട് ഇന്ത്യൻ ആർമി. ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ ഏജൻസിയാണ് ഇക്കാര്യം ആദ്യമായി പുറത്തുവിട്ടത്.കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രാജ്യമൊന്നാകെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്.
ചൈനീസ് നിർമിതമല്ലാത്ത ആപ്പുകളും ഏജൻസി പുറത്തുവിട്ട ലിസ്റ്റിലുണ്ട്. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പോലെയുള്ള മെസ്സേജിങ് ആപ്പുകളും ടിൻഡർ ഡേറ്റിംഗ് ആപ്പും ലിസ്റ്റിലുണ്ട്. ട്വിറ്ററിലാണ് ഏജൻസി ഇക്കാര്യം അറിയിച്ചത്. മെസ്സേജിങ് ആപ്പ് മുതൽ ഹെൽത്ത് ആപ്പ് വരെ ഉൾപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ രാജ്യത്തിന്റെയും സൈന്യത്തിന്റെയും സ്വകാര്യത മാനിച്ചാണ് ഡിലീറ്റ് ചെയ്യിപ്പിക്കുന്നത്.
ഇന്ത്യ-ചൈന പ്രതിസന്ധിയെത്തുടർന്നാണ് ഈ തീരുമാനം. ഇന്ത്യ ടി വി ന്യൂസ് നൽകിയ റിപ്പോർട്ട് അനുസരിച്ച് ജൂലൈ പതിനഞ്ചാണ് ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യാനുള്ള അവസാന തിയതി.