വ്യാജ T20 ലീഗ് കേസിൽ ഡ്രീം ഇലവന്റെ പങ്ക് അന്വേഷിക്കണമെന്ന് BCCI. വെർച്വൽ സ്‌പോർട്സ് പ്ലാറ്റഫോമും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്പോൺസറുകളിൽ ഒന്നുമായ ഡ്രീം ഇലവന് നേരെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ആന്റി-കറപ്ഷൻ ബ്യുറോ(ACU) മൊഹാലി പോലീസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സ്ട്രീമിംഗ് വെബ്സൈറ്റ് ആയ ഫാൻകോഡിന് നേരെയും അന്വേഷണം ആവശ്യമാണെന്ന് ACU അഭിപ്രായപ്പെട്ടു. ശ്രീലങ്കയിൽ നടക്കുന്ന Uva T20 ലീഗിന്റെ തത്സമയ സംപ്രേക്ഷണം എന്നുപറഞ്ഞ് ശ്രീലങ്കയിലെ സവാര ഗ്രാമത്തിൽ ഒരു പ്രാദേശിക ക്ലബ് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് പ്രചരിപ്പിച്ചതിന് ഫാൻകോഡ് വിമർശിക്കപ്പെട്ടിരുന്നു.
കേസിലെ പ്രധാന കുറ്റാരോപിതൻ രവീന്ദർ ദണ്ഡിവാളിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ACU മൊഹാലി പോലീസിന് ഡ്രീം ഇലവനും ഫാൻകോഡിനും നേരെ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്. ഡ്രീം ഇലവനും ഫാൻകോഡും, ഡ്രീം സ്‌പോർട്സ് എന്ന സ്പോർട്സ് ടെക് കമ്പനിയുടെ കീഴിലാണ്. ഈ രണ്ട് കമ്പനികളെ കൂടാതെ ശ്രീലങ്കൻ കമ്പനികളുടെയും UVA T20യുടെയും പേരുകൾ പതിപ്പിച്ചിട്ടുള്ള പരസ്യ ബാനർ കമ്പനികൾ, വെന്യു ഓണേഴ്സ്, സ്ട്രോക്കേഴ്സ് ക്രിക്കറ്റ് അസോസിയേഷൻ, അമ്പയർമാർ, കളിക്കാർ എന്നിവരെയും ചോദ്യം ചെയ്യണമെന്ന് ACU ആവശ്യപ്പെട്ടു.