ബൊളീവിയന്‍ പ്രസിഡന്റിനും വെനസ്വേല സോഷ്യലിസ്റ്റ് പാർട്ടി നേതാവിനും കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസാനാരോയ്ക്ക് രണ്ടുദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
വെനസ്വേലയുടെ നമ്പർ 2 ഒഫീഷ്യലും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ ഡയോസ്ഡാഡോ കാബെല്ലോ ഇന്നലെ വൈകീട്ടാണ് സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത്. താൻ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വൈകാതെ തന്നെ തനിക്കും കൊവിഡ് സ്ഥിരീകരിച്ചതായി ബൊളീവിയൻ വലതുപക്ഷ പ്രസിഡന്റ് ജീനിൻ ആസെസ് ട്വിറ്ററിൽ കുറിച്ചു. “എനിക്ക് കുഴപ്പമില്ല, ഞാൻ ഐസൊലേഷനിൽ ഇരുന്ന് പ്രവർത്തിക്കും. നമ്മൾ ഒരുമിച്ച് ഇതിലൂടെ കടന്നുപോകും. ” അവർ ട്വീറ്റ് ചെയ്തു.
ആഗോള ജനസംഖ്യയുടെ 8% മാത്രമാണ് ലാറ്റിനമേരിക്കയിലെങ്കിലും സമീപകാല കോവിഡ് -19 മരണങ്ങളിൽ പകുതിയോളം സംഭവിച്ചതും അവിടെയാണ്. മാർച്ചിൽ ആദ്യത്തെ കൊവിഡ് കേസ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തത് മുതൽ ഇവിടെ 1, 20, 000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെനസ്വേലയിൽ കോവിഡ് -19 പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കാബെല്ലോയുടെ പ്രഖ്യാപനം. ഇതിനകം തകർന്ന ആരോഗ്യ സംവിധാനത്തെ എങ്ങനെ അതിജീവിക്കുമെന്നുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്.
വെനസ്വേലയുടെ സ്വേച്ഛാധിപത്യ ഭരണകൂടം സമ്മതിക്കുന്നതിനേക്കാൾ മോശമായ അവസ്ഥയാണ് അവിടെയെന്ന് പ്രമുഖ പ്രതിപക്ഷ നേതാവ് ജുവാൻ പാബ്ലോ ഗുവാനിപ തുറന്നടിച്ചു.