കൊറോണ വൈറസ് വ്യാപനമുണ്ടായ മുംബൈയിലെ ധാരാവിയിൽ സ്വീകരിച്ച നടപടികളുടെ വിജയത്തെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. കൃത്യമായ പരിശോധനയും സാമൂഹിക അകലം പാലിച്ചതും രോഗം പകരുന്ന ശൃംഖല തകർക്കുന്നതിൽ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മുംബൈ എന്ന മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അതിബൃഹത്തായ ഒരു ചേരിപ്രദേശമാണ് 'ധാരാവി'. ജനസാന്ദ്രതയിൽ ഏറെ മുന്നിലുള്ള നഗരത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനായത് കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടാണ്.
ധാരാവിയിൽ വെള്ളിയാഴ്ച 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവുടുത്തെ രോഗബാധിതരുടെ എണ്ണം 2,359 ആയി. നിലവിൽ 166 സജീവ കേസുകളാണ് ധാരാവിയിലുള്ളത്. ഇതുവരെ 1,952 രോഗികളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
അതേസമയം, രാജ്യത്തെ കൊവിഡ് കേസുകൾ എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. പ്രതിദിന കേസുകൾ റെക്കോർഡ് വേഗത്തിലാണ് കുതിക്കുന്നത്. ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,000 കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിനിടെ 73 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.