മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന. ഇന്നലെയും ഇന്നുമായി രണ്ട് തവണയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പരിശോധനയോട് പ്രതികരിക്കാന്‍ ശിവശങ്കര്‍ തയ്യാറായില്ല. തിരുവനന്തപുരത്തെ ഫ്ലാറ്റിലെ പരിശോധന ഒന്നരമണിക്കൂര്‍ നീണ്ടു. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും ദേശീയ അന്വേഷണ ഏജന്‍സിയുടെ വലയിലെന്ന് സൂചന ലഭിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ശിവശങ്കരന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് ആദ്യ പരിശോധന നടത്തിയത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപമുള്ള ഹെദര്‍ ടവര്‍ എന്ന ഫ്ലാറ്റിലെ 6-എഫിലായിരുന്നു പരിശോധന. ഇന്ന് രാവിലെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ ഫ്ലാറ്റില്‍ വന്ന് പരിശോധന നടത്തിയെന്നാണ് സെക്യൂരിറ്റിക്കാരനില്‍ നിന്ന് മനസ്സിലാക്കുന്നത്. കസ്റ്റംസിന്‍റെ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇവിടെ പരിശോധന നടത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത്.
അതിനിടെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡിജിപിക്ക് കത്തുനല്‍കി. സര്‍ക്കാര്‍ മുദ്രയുടെ ദുരുപയോഗവും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം എന്നാണ് പ്രധാന ആവശ്യം.