സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്നയുമായി വരുന്ന സ്കോര്‍പിയോ കാറിന്‍റെ ടയര്‍ പഞ്ചറായി. വടക്കാഞ്ചേരിയില്‍ വച്ചാണ് സംഭവം. ഉടന്‍തന്നെ സ്വപ്നയെ മറ്റൊരു ഇന്നോവാ കാറില്‍ കയറ്റി എന്‍.ഐ.എ സംഘം യാത്ര തുടര്‍ന്നു. സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും വെവ്വേറെ വാഹനങ്ങളിലായാണ് കൊണ്ടുവന്നത്. ഉച്ചയോടെ കൊച്ചിയിലെത്തും. പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും എൻഐഎ കോടതിയിൽ ഹാജരാക്കുക.
പ്രതികളെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസികൾ കൊച്ചിയിലെ എൻഐഎയുടെ ഓഫിസിൽ എത്തിയിട്ടുണ്ട്. കസ്റ്റംസ്, റോ, ഇൻറലിജൻസ് തുടങ്ങിയ ദേശീയ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് എത്തിച്ചേർന്നിരിക്കുന്നത്.
ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലീസിന്‍റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍ഐഎ ഇരുവരെയും പിടികൂടിയത്. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. കസ്റ്റംസിന് ഇന്നലെ തന്നെ ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു.