ഡോക്ടർ കഫീൽ ഖാനെതിരെ കേന്ദ്രസർക്കാർ ദേശസുരക്ഷാ നിയമം ചുമത്തി. കേന്ദ്രസർക്കാറിനെ വിമർശിച്ചതിന്‍റെ പേരിലാണ് കഫീലിനെതിരെ നിയമം ചുമത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിനെ തുടർന്ന് കഫീൽ ഖാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ചെങ്കിലും കഫീൽ ഖാനെ വിട്ടയച്ചിരുന്നില്ല. ജാമ്യം ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞാണ് ഇപ്പോൾ ദേശസുരക്ഷാ നിയമം ചുമത്തിയത്. ഉത്തർപ്രദേശിലെ മഥുരാ ജയിലിലാണ് കഫീൽ ഖാൻ.
അലിഗഡ് മുസ്ലീം സർലകലാശാലയിൽ പൗരത്വ ബില്ലിനെ വിമർശിച്ചതിനാണ് പുതിയ കുറ്റം ചുമത്തിയത്. ദേശസുരക്ഷാ നിയമം ചുമത്തിയ സാഹചര്യത്തിൽ കഫീൽ ഖാൻ മഥുര ജയിലിൽ തുടരേണ്ടിവരുമെന്ന് അലിഗഡ് പൊലീസ് അറിയിച്ചു. ജനുവരി 12-നാണ് കഫീൽ ഖാനെ മുംബൈയിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഖൊരക്പൂർ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഫീൽ ഖാനെതിരായ കേസ് റദ്ദാക്കി.