തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് കൈമാറാനുള്ള നീക്കവുമായി എൻഐഎ. ഫൈസൽ ഫരീദിനായി ഉടൻ ഇന്റർപോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഇതിനായി എൻഐഎയുടെ കോടതിയിൽ നിന്ന് ഓപ്പൺ വാറണ്ട് തേടിയിട്ടുണ്ട്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻഐഎ പറഞ്ഞു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നൽകുന്നത്.
കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ കൂടി എന്‍ഐഎ ഏറ്റെടുക്കും. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ എൻ.ഐ.എ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ പേരാണ് ഫൈസൽ ഫരീദിന്‍റേത്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടണമെങ്കില്‍ ഇന്‍റർപോളിന്‍റെ ബ്ലൂ നോട്ടീസ് വേണം. അതിനാലാണ് ഇപ്പോള്‍ ഫൈസല്‍ ഫരീദിനായി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍.ഐ.എ ഒരുങ്ങിയിരിക്കുന്നത്.