കൊവിഡ് കാലത്ത് പൊതു ഇടങ്ങളിലെ സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം ഉന്നയിച്ച് റിട്ട് പെറ്റീഷനാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ജോൺ ജൂനിയർ, ഡോക്ടർ. പ്രവീൺ പൈ, സി എ സജീവ് നായർ എന്നിവരാണ് ഹർജിക്കാർ.
സംസ്ഥാനത്ത് ലോക്ഡൗൺ ഇലവുകൾ വന്നെങ്കിലും പല പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാണ്, സമൂഹ വ്യാപന ഭീഷണിയുടെ വക്കിലാണ് സംസ്ഥാനമെന്നാണ് സർക്കാർ പറയുന്നത്, വലിയ തോതിൽ രോഗ ബാധയുണ്ടാകുന്നു, വഴിയിൽ വീണ് മരിക്കുന്നവർക്ക് പോലും കൊവിഡ് സ്ഥിരീകരിക്കുന്നു, ഈ സാഹചര്യത്തിൽ സമരം നടത്തുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നത്. വലിയ തോതിൽ ആളെ കൂട്ടിയുള്ള സമരങ്ങൾ നടക്കുന്നു, പൊലീസുമായി ഏറ്റുമുട്ടുന്നു, സംഘർഷമുണ്ടാകുന്നു, ഇത് രോഗ വ്യാപനത്തിന് ഇടയാക്കും. ആരാണ് രോഗ വാഹകർ എന്ന് അറിയാൻ കഴിയാത്ത സാഹര്യമാണുള്ളത്, സമൂഹം പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തര ത്തിലുള്ള സമരങ്ങൾ നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ ഘട്ടത്തിൽ സമരം ചെയ്യുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുക. സംസ്ഥാന സർക്കാറിനെയും ഒന്നാം കക്ഷിയാക്കിയും അഡീഷണൽ ചീഫ് സെക്രട്ടറിയെ രണ്ടാം കക്ഷിയാക്കിയുമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹർജിയിലെ മൂന്നും നാലും കക്ഷികൾ.