തിരുവനന്തപുരം: 2019-2020 അധ്യയന വർഷത്തെ ഹയർ സെക്കൻററി പരീക്ഷാഫലം ഇന്നുച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും.
മാർച്ച് 10ന് ആരംഭിച്ച പരീക്ഷ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് 19ന് നിർത്തിവെച്ചതായിരുന്നു. എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മെയ് 26ന് പുനരാരംഭിച്ചു. ഒട്ടേറെ എതിർപ്പും സംശയങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ന പരീക്ഷ നടത്തി പൂര്‍ത്തീകരിച്ചത്.
ലോക്ക് ഡൌണ്‍ നിയന്ത്രണം ശക്തമായി നിലനിന്ന മെയ് മാസം ഒടുവില്‍ നടത്തിയ പരീക്ഷയ്ക്ക് കടുത്ത ജാഗ്രതയോടെയാണ് പാലിച്ചത്. വീടിനടുത്തു തന്നെയുള്ള സ്‌കൂളുകളിൽ പരീക്ഷയെഴുതുന്നതിനുള്ള അവസരം നൽകി. അകലെയുള്ള വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളിൽ എത്തിച്ചു. ലക്ഷദ്വീപിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് അവിടെ വൊക്കേഷണൽ ഹയർ സെക്കൻററി പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാതിരുന്നിട്ടും ചോദ്യപേപ്പറുകൾ ഹയർ സെക്കൻററി സ്‌കൂളുകളിലെത്തിച്ച് പരീക്ഷയെഴുതുന്നതിനു സൗകര്യം ഒരുക്കി. വിവിധ സർക്കാർ വകുപ്പുകളുടെയും പിടിഎയുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കിയാണ് രണ്ടാംഘട്ട പരീക്ഷ വിജയകരമായി പൂർത്തീകരിച്ചത്.
പരീക്ഷപോലെ തന്നെ മൂല്യനിർണ്ണയവും രണ്ടുഘട്ടങ്ങളായാണ് പൂർത്തീകരിച്ചത്. സംസ്ഥാനത്തെ എട്ടു കേന്ദ്രീകൃത മൂല്യനിർണ്ണയ കേന്ദ്രങ്ങളിൽ 3,020 അധ്യാപകരെ കൊവിഡ് മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്രമീകരണം നടത്തുകയും ജൂൺ 24ന് മൂല്യനിർണ്ണയം പൂർത്തിയാക്കുകയും ചെയ്തു.