രാജസ്ഥാനിൽ സച്ചിൻപൈലറ്റിന്റെ രാഷ്ട്രീയ തീരുമാനത്തിനായി കാത്ത് ബിജെപി. സച്ചിൻ സ്വന്തം പാർട്ടി രൂപീകരിക്കുമോ അല്ലെങ്കിൽ കോൺഗ്രസ് എംഎഎമാരെ അടർത്തി ബിജെപിയിൽ എത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സച്ചിന് പുന്തുണ നൽകി സർക്കാർ രൂപീകരിക്കാനാകുമോ എന്നും ബിജെപി അന്വേഷിക്കുന്നുണ്ട്. സച്ചിൻ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ ബിജെപി രാവിലെ ചേരാനിരുന്ന നേതൃയോഗം വൈകീട്ടത്തേക്ക് മാറ്റി. വസുന്ധര രജ സിന്ധ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
അതേസയം ബിജെപിയിൽ ചേരില്ലെന്ന് സച്ചിൻ മാധ്യമങ്ങൾക്ക് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ചില നേതാക്കൾ കള്ള പ്രചാരണം നടത്തുകയാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ബിജെപിയുമായി ചേർന്ന് സച്ചിൻ ഗൂഡാലോചന നടത്തിയെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിമർശനത്തിനാണ് സച്ചിന്റെ മറുപടി.രാജസ്ഥാനിൽ ശക്തമായ പോരാട്ടത്തിലൂടെയാണ് തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ താനാണ് നേതൃത്വം നൽകിയതെന്നും സച്ചിൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എന്തിനാണ് താൻ ബിജെപിയിലേക്ക് പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം സച്ചിൻ റദ്ദാക്കി. ഇതിന് പകരമായാണ് മാധ്യമങ്ങൾക്ക് സന്ദേശം അയച്ചത്. വാർത്താസമ്മേളനം റദ്ദാക്കിയത് സംബന്ധിച്ച് വിശദീകരണം നൽകിയിട്ടില്ല. ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കിയ ഘട്ടത്തിൽ സത്യം ജയിക്കും എന്ന ഒറ്റ വരിയിലായിരുന്നു സച്ചിന്റെ പ്രതികരണം.മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് സർക്കാറിനെ പിടിച്ചു നിർത്താൻ കഴിയുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അതുകൊണ്ട് തന്നെ രാജസ്ഥാൻ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി തുടരുകയാണ്. നിലവിൽ 102 എംഎൽഎമാരുടെ പിന്തുണയാണ് ഗെഹ്ലോട്ട് മന്ത്രിസഭക്കുള്ളത്. അതേ സമയം സച്ചിന്റെ നിയമസഭാംഗത്വം റദ്ദാക്കാനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചു.