കൊറോണ വൈറസ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകള്‍ ചൈന പുറത്തുവിട്ടു. 1,716 പേരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറു പേര്‍ മരിച്ചു. കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ്ങാണ് ആദ്യം മരിച്ചത്. വൂഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനായിരുന്നു അദ്ദേഹം. പ്രാദേശിക സീ ഫുഡ് മാര്‍ക്കറ്റില്‍നിന്നുള്ള ഏഴ് രോഗികള്‍ സാര്‍സിനു സമാനമായ രോഗത്തെ തുടര്‍ന്ന് തന്റെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ ഉണ്ടെന്നായിരുന്നു ലീ നല്‍കിയ സന്ദേശം. എന്നാല്‍ ഡോക്ടര്‍ അപവാദ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ അതിനെതിരെ ചൈനയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
1,300-ൽ അധികം ആളുകൾ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചതായാണ് വിവരം. ഇന്നലെ മാത്രം 121 പേര്‍ മരിച്ചു. 63,851 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹുബേയിൽ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും മരണനിരക്കിലോ രോഗത്തിന്‍റെ കാഠിന്യത്തിലോ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചൈനയ്ക്ക് പുറത്തും വൈറസ് വ്യാപനത്തില്‍ കാര്യമായ വർധനയുണ്ടായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ക്രൂയിസ് കപ്പലില്‍ 44 പേരില്‍കൂടെ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
വുഹാനിൽ 1,102 മെഡിക്കൽ തൊഴിലാളികൾക്കും ഹുബെ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിൽ 400 പേർക്കും രോഗം ബാധിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ സഹമന്ത്രി സെങ് യിക്സിൻ പറഞ്ഞു. ഉദ്യോഗസ്ഥർക്കിടയിൽ വൈറസ് വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.