സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ സർക്കാർ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യും. ശിവശങ്കരനെതിരായ പരാതികൾ അന്വേഷിക്കുന്ന ചീഫ് സെക്രട്ടറി തല അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടൻ സസ്പെന്റ് ചെയ്യാനാണ് സർക്കാർ തീരുമാനം. ശിവശങ്കരൻ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കരന് ബന്ധങ്ങളിൽ ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോർട്ടിൽ പരമാമർശമുണ്ട്. അതോടൊപ്പം ചട്ടങ്ങൾ പാലിക്കാതെ ചില നിയമനങ്ങളിൽ ശിവശങ്കരൻ ഇടപെട്ടതായും സമിതി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നത്.
മുഖ്യമന്ത്രിക്ക് ഇന്ന് ചീഫ്സെക്രട്ടറി റിപ്പോർട്ട് കൈമാറും. നടപടിക്ക് മുന്നോടിയായി മുഖ്യമന്ത്രി സിപിഎം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.