മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ സർക്കാർ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കരനെതിരായ പരാതികൾ അന്വേഷിക്കുന്ന ചീഫ് സെക്രട്ടറി തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് സസ്പെൻഷൻ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ശിവശങ്കരനെതിരെ വകുപ്പ്തല നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ശിവശങ്കരൻ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ശിവശങ്കരന് ബന്ധങ്ങളിൽ ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോർട്ടിൽ പരമാമർശമുണ്ട്. അതോടൊപ്പം ചട്ടങ്ങൾ പാലിക്കാതെ ചില നിയമനങ്ങളിൽ ശിവശങ്കരൻ ഇടപെട്ടതായും സമിതി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നത്. ഇതിൻ പ്രകാരമാണ് നടപടി എടുത്തത്. നടപടിക്ക് മുന്നോടിയായി മുഖ്യമന്ത്രി സിപിഎം നേതൃത്വവുമായും സിപിഐ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.