തിരുവനന്തപുരം: സംസ്ഥാനത്തിൻറെ വികസനത്തിന് മുതൽക്കൂട്ടാവുന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അവസാനഘട്ടത്തിലേക്ക് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തീകരിച്ച് കൊച്ചിയിൽ നിന്നും മാംഗളൂരിലേക്ക് ഗെയിൽ പൈപ്പിലൂടെ ഗ്യാസ് എത്തിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൈപ്പ് ലൈന്‍ പദ്ധതിപൂര്‍ത്തികരണത്തിന് തടസ്സമായുണ്ടായിരുന്ന കാര്യങ്ങളെല്ലാം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ബാക്കിയുണ്ടായിരുന്നത് കൊച്ചി-മംഗലാപുരം ലൈനിൽ ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് വലിക്കാൻ ആവശ്യമായ ജോലികൾ ആയിരുന്നു. അതും ഉടന്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൈപ്പ് ഇടുന്നതിനാവശ്യമായ രീതിയിൽ മണ്ണിനടിയിലൂടെ 1500 മീറ്റർ തുളച്ചു കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന പ്രവൃത്തി ഉടനടി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹാ പറഞ്ഞു.