കാരക്കോണം മെഡിക്കൽ കോഴക്കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലം, കോളേജ് ചെയർമാൻ ബെന്നറ്റ് അബ്രഹാം മുൻ കൺട്രോളർ ധർമരാജ് എന്നിവർക്കെതിരെ കോഴക്കേസിൽ അന്വേഷണം നടത്താതത്തിലാണ് കോടതി കടുത്ത നീരസം അറിയിച്ചത്. വമ്പർ സ്രാവുകൾ നീന്തിക്കളിക്കുകയാണെന്നും, അന്വേഷണ സംഘത്തിന്റെ ഇത്തരം നടപടികൾ ആശങ്കയുണ്ടാക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. കാരക്കോണം മെഡിക്കൽ കോളേജിലെ പ്രവേശനത്തിനായി 2016 ൽ വിദ്യാർത്ഥികളിൽ നിന്ന് മുൻകൂർ പണം വാങ്ങി സീറ്റ് നൽകാതെ വഞ്ചിച്ചു എന്നതാണ് കേസ്. ഇതിനെതിരെ വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. ഇവരിൽ 14 പേർ തമിഴ്നാട്ടുകാരാണ്. ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. കേസിൽ 5 പേരയാണ് പ്രതി ചേർത്തത്.
ആദ്യ മുന്ന് പ്രതികളായ, ധർമരാജ് റസാലം, ബെന്നറ്റ് അബ്രാഹാം, ധർമരാജ് എന്നിവർക്കെതിരെ യാതൊരു നടപടികളും ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. എഡിജിപി ടോമിൻതച്ചങ്കരി ചുമതലയേറ്റ ശേഷം ഇവർക്കെതിരായ അന്വേഷണം ആരംഭിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കവെ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ആദ്യ മൂന്ന് പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുള്ള റിപ്പോർട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് മുമ്പാകെ സമർപ്പിക്കാൻ കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു.