പാകിസ്താനിലെ കാമുകിയെ കാണാൻ ഇന്ത്യയില്‍ നിന്ന് 1200 കിലോമീറ്റർ യാത്ര ചെയ്ത് ഇരുപതുകാരൻ. സീഷാൻ സിദ്ദിഖ്വിയാണ് ലോക്ഡൗൺസമയത്ത് തന്റെ കാമുകിയെ കാണാൻ ഒസ്‌മാനാബാദ് മുതൽ കച്ച് വരെ യാത്ര ചെയ്തത്. ഇയാളെ കച്ചിൽ വെച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പിടികൂടി.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാൻ 225 കിലോമീറ്റർ സൈക്കിളിലും പിന്നീട് ബൈക്കിലുമായാണ് 1200 കിലോമീറ്റർ ഇയാൾ സഞ്ചരിച്ചത്. വ്യാഴാഴ്ച്ച രാത്രി 9 മണിക്ക് ബോർഡർ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
അലഹാബാദുകാരനായ ഇയാൾ മൂന്നാംവര്‍ഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആണ്. ജൂലൈ 11ന് രാവിലെ 9:45ന് സിദ്ദിഖ്വി വീട്ടിൽ നിന്ന് ധൃതിപ്പെട്ട് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും ഫോൺ ചാർജർ കേടായിരുന്നതിനാൽ പുതിയത് വാങ്ങാൻ പോയതാണെന്നാണ് വിചാരിച്ചതെന്നും കുടുംബം പോലീസിനോട് പറഞ്ഞു. വൈകിയിയിട്ടും കാണാതായതോടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും സിദ്ദിഖ്വിയുടെ ഫോണിലേക്ക് പിതാവ് നിരന്തരം വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് ഇയാളുടെ ലാപ്ടോപ് പരിശോധിച്ചപ്പോഴാണ് പാകിസ്താനിലെ ഒരു പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലാണെന്നും അവർ വിളിച്ചതനുസരിച് പാകിസ്താനിലേക്ക് പോയതാവാൻ സാധ്യതയുണ്ടെന്നും അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ ഇയാൾ സൈക്കിളിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തി. വ്യാഴാഴ്ച്ച വൈകീട്ടോടെ കച്ചിൽ നിന്ന് ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ കോളിൽ ഇയാൾ പിടിക്കപ്പെട്ടെന്ന് അറിയിക്കുകയായിരുന്നു.
പ്രണയത്തിനായി ഒരു മനുഷ്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിന്റെ ആദ്യ സംഭവമല്ല ഇത്. 2012 ൽ മുംബൈ സ്വദേശിഹമീദ് അൻസാരി അഫ്ഗാനിസ്ഥാൻ അതിർത്തിയിലൂടെ പാകിസ്ഥാനിലേക്ക് കടന്നുകയറിയിരുന്നു. അവിടെവെച്ച് അറസ്റ്റിലായ അൻസാരി 2018ലാണ് ജയിൽ ശിക്ഷ പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയത്.