അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് റാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് തിയതി കുറിച്ചു. ഓഗസ്റ്റ് 3- ഓഗസ്റ്റ് 5 എന്നിങ്ങനെ രണ്ട് തീയതികൾ പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും ഇതിൽ ഭൂമി പൂജക്ക് ഏത് ദിവസം വേണമെന്ന് പ്രധാനമന്ത്രി തീരുമാനിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.
അയോധ്യയിൽ വെച്ച് നടന്ന ചർച്ചകൾക്കൊടുവിലാണ് ട്രസ്റ്റ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതിർത്തി പ്രശ്നങ്ങളും കൊവിഡ്-19-ഉം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അവസ്ഥ എന്താണെന്നു നോക്കി നിർമാണപ്രവർത്തനങ്ങൾ എന്ന് ആരംഭിക്കണമെന്നതും പ്രധാനമന്ത്രിയുടെ തീരുമാനമാണെന്ന്, 15 അംഗ ട്രസ്റ്റിലൊരാളായ കാമേശ്വർ ചൗപൽ പറഞ്ഞു.
2019 നവംബറിലാണ് അയോദ്ധ്യ ഭൂമി തർക്കത്തിൽ കോടതി വിധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനനുസരിച്ച് ഭൂമി പൂജക്കുള്ള തിയതി എല്ലാവരെയും അറിയിക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ക്ഷേത്ര നിർമാണത്തിനായുള്ള കൊത്തുപണികൾ ആര് ചെയ്യണമെന്നും ചർച്ചയിൽ തീരുമാനമായതായി അദ്ദേഹം അറിയിച്ചു.
ആകസ്മികമായി, വളരെയധികം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ ആർട്ടിക്കിൾ 370 റദ്ദാക്കി, ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി തിരിച്ചിട്ട് ഓഗസ്റ്റ് 5-ന് ഒരു വർഷം തികയും.